അടുപ്പിൽ അടയിരുന്നു പൂച്ച
അടങ്ങാത്ത അഭിനിവേശത്താൽ
ഒരു പാതിരാപ്പുള്ള് പാടി
ജാരനെപ്പോലെ ചാരിയിട്ട
വാതിൽ തുറന്നു ഒരു ശീതക്കാറ്റ്
പാർവ്വതി പർവ്വതമുകളിലേക്ക് -
നോക്കുന്നു
ശിവൻ ശ്മശാനത്തിൽ ശയനത്തിൽ
സഹശയനത്തിനു ശിവനെ ക്കൊതിച്ച
പാർവ്വതിക്കു പർവ്വത ഖണ്ഡം കൂട്ട്
പാറു കാത്തിരിക്കുന്നു പാറാവ് കാരനെ
പ്രായം തെറ്റിയവൾക്ക്ഒരു പാതിരാ -
കൂട്ടിനു
ക്ഷയം പിടിച്ച നെഞ്ചിൻ കൂടുമായെ
ത്തുന്നവനെ കാത്ത്
ക്ഷമയുടെ നെല്ലിപ്പടികാണ്ന്നു
മത്താപ്പ് പോലെ കത്തിനിൽക്കുന്നു
മിന്നാമിന്നിപോലെ കണ്ണിൽ മിന്നി
പ്പാറുന്നു
ഞാറപ്പഴംപോലെ നീറി നീറി നില്ക്കുന്നു
കാത്ത് കാത്തിരുന്നു ചിതൽ പുറ്റിൽ
മൂടുന്നു
അവൾ ഉടഞ്ഞുപോയ മണ്‍ വീണ
ഒടിഞ്ഞു വീണ ഓട്ടുമണി
മഴയ്ക്ക് കാക്കും വേഴാമ്പൽ
പാതിമയക്കത്തിന്റെ പാല്പാത്രം
തട്ടി മറിഞ്ഞു
പൂച്ച കൈ നക്കി കാൽമുഖം-
കഴുകി
പുറത്തേക്കിറങ്ങി
ഭൂപാളത്തിന്റെ ഒരുപാളി
അവളിലേക്ക് വീണു
ഇരുണ്ട മുടി വാരിച്ചുറ്റി അടുക്കളക്കാരി
നേരം നന്നേ വെളുത്തു
അടുപ്പിൽ കനലായവളെരിഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ