പകല്‍മുഴുവന്‍ പലവഴിനടന്നു
മനസ്സുമായി പറഞ്ഞുറപ്പിച്ചു
എന്നിട്ടും ;
പാളത്തിലേക്കിറങ്ങിയപ്പോള്‍
'മാറിപ്പോ,മാറിപ്പോ'എന്ന്
പാഞ്ഞുവന്നവണ്ടി ആട്ടിപ്പായിച്ചു
കടലിലേക്ക് ചെന്നപ്പോള്‍
,പാടില്ല,പാടില്ല'എന്ന്
കടല്‍വന്നുകരയില്‍ തലതല്ലിക്കരഞ്ഞു
ദുര്‍ന്നടപ്പുകാരിയുടെവീര്‍ത്ത അടിവയര്‍പോലുള്ള -
കുളക്കരയില്‍
കുടിയന്‍മാരുടെകലപിലയും
പിന്തിരിപ്പിച്ചു
ഈനഗരം
ചെറുതും വലുതുമായ കെട്ടിടങ്ങളുടെ
പ്രേതാലയം
തെരുവ് പെണ്ണുങ്ങളെപ്പോലെ
കവിളില്‍ചായമിട്ട്നില്‍ക്കുന്ന വഴിവിളക്കുകള്‍
തോരാനിട്ട മേഘങ്ങളേയുമെടുത്ത്
നിലാവ് നടന്നു
ചാണകംമെഴുകിയ മുറ്റംപോലെ ആകാശം
ഓടിവന്ന് ഒരുകാറ്റ് വൈകിയെന്നോതി
കൂടെ നടന്നു
2011, ജൂൺ 7, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ