നിങ്ങൾക്കു തോന്നാം
അമ്ലത്തിൽ അരണ്ട,രണ്ടു പോയ
ഒരു മനുഷ്യൻ
മരിച്ചു പോയതിലെന്തിരിക്കുന്നുവെന്ന്!
എന്നാൽ, ഏഴര വെളപ്പിനെഴുന്നേറ്റ്
കൈക്കോട്ടുമായി കണ്ടംകിളച്ചതവനാണ്
മേൽക്കുപ്പായമില്ലാതെ വിയർത്തു കുളിച്ച്
വിത്തിന്റെ കവിത വിതച്ചതവനാണ്
കാവലു കിടന്നതും, കൊയ്തതും
മെതിച്ചു പൊലിച്ചതും പത്തായം
നിറച്ചുതന്നതും അവനാണ്
ആട്ടും ,തുപ്പുമേറ്റിട്ടും, അകറ്റി നിർത്തിയിട്ടും
എത്ര അടുത്തായിരുന്നു അവൻ
നിങ്ങൾക്കവനാര്?!
കൈനനയാതെ മീൻ പിടിക്കുന്നവർ
നിങ്ങൾ
മാടി വിളിക്കുന്ന മാളും, പുത്തൻ പണവും
നിങ്ങൾക്ക് സ്വന്തം
മണ്ണ് ചോർന്നതറിയാൻ മണ്ണിലിറങ്ങാത്ത
വർ നിങ്ങൾ.
വേണമായിരുന്നു അവൻ
അന്തിക്കള്ള് കുടിച്ച് ആടിയാടി വന്ന്
കഴിഞ്ഞതെല്ലാം ഓർമ്മിപ്പിക്കുവാൻ
എന്നിലെ എന്നെ എനിക്ക് തിരിച്ചു തരാൻ
തോർത്തുമുണ്ടിൽ തെരുപ്പിടിപ്പിച്ച്
കാലത്തിന്റെ കണ്ണാടിയായി
കവിതയായിരിക്കുവാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ