നോക്കിലൊരു വാക്കുണ്ട്
വാക്കിൽ ചില വളവുണ്ട്
മുളപൂത്തതുപോലെയതിൽ
മൂപ്പിളമ പലതുണ്ട്
വെള്ളിടിയും തണു കാറ്റും
പുഞ്ചിരിയും, പരിഹാസവും
പലതുള്ളി പെരുവെള്ളം
പോലെയതിൽ വകഭേദം
ചടുലതയിൽ നൊടിനേരം
വിരിയുന്ന നോക്കിൻ്റെ
നിറമെന്ത് നറുപച്ചയോ
നെറികേടിൻ തെറിയേറ്റത്തിറ -
യാട്ട പുറപ്പാടോ
മിഴികളിലെ മൊഴിയറിയാൻ
ഇനിവേണ്ട മണിയൊട്ടും
ത്രസിക്കുന്ന നക്ഷത്ര കിരണത്തിൽ
വെളിവാകും
ആ വാക്കിൻ തരംതിരിവിൽ
ഹൃദയത്തിൻ തുടികേൾക്കാം
പെരുവിരലിൽ നിന്നുമൊരു
പെരുമീനുദിച്ചുപൊന്തും
ചെന്നിവഴി ചെറുചാലുകൾ
ചെറ്റെന്ന് ഉറവയിടും
കണ്ഠത്തിൽ ഒരു ശബ്ദം
ടപ്പേന്ന് വന്നടയും
തലയിലൊരു മണൽക്കൂന
നിലക്കടല വറുത്തീടും
ഉടലാകെ ഒടുക്കത്തെ
തുടലിന്നാൽ തളച്ചീടും
ആ നോക്കിൽ കയപ്പുണ്ട്
ആ നോക്കിൽ ഇനപ്പുണ്ട്
ആ നോക്കിൻ പുളിയാണ്
നോക്കിൻ്റെ പെരു വാക്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ