വള്ളിട്രൌസറിട്ടു
വള്ളി ക്കാട്ടിലെക്കെന്നുമവൻ കയറി
കൊട്ടക്കായ പറിക്കാൻ
കാടിനോടും,കാറ്റിനോടും
കളികൾ പറഞ്ഞു
കുത്തനെ നില്ക്കുന്ന കുന്നിനെ
കൊഞ്ഞനം കുത്തി
കുന്ന് കളിയാക്കി ചിരിക്കുന്നെന്നു
പരിഭവം പറഞ്ഞു
വള്ളി ട്രൌസർ മാറി
പൊടിമീശയും പരുക്കാൻ മുണ്ടുമായി
മനസ്സിനെ മുല്ലപ്പൂപോലെ പറിച്ചെടുത്ത്
മുയൽ കുഞ്ഞായി മേയാൻ വിട്ടു
പ്രണയം പൈൻ മരംപോലെ
തൂതപ്പുഴയും ,കല്ലായിപ്പുഴയും കടന്നു
നിളയിലൂടെ നീണ്ടു വളഞ്ഞു പോയി
കുന്നിനെ ക്കുറിച്ച് ഒരു കുന്ന്
ചിന്തയുമായി അവനിന്ന് വന്നു
വാക്കിന്റെ കൂർത്ത കല്ലുകൾ
കുന്നിലെക്കെറിഞ്ഞു
കുന്ന് കുഞ്ഞു നാളിലെന്നപോലെ
ചിരിച്ചു നിന്നു
കുന്ന് കലഹിക്കാതെ കുനിഞ്ഞു നിന്നു
അവന്റെ യന്ത്ര കൈകൾ പലപാട് പാഞ്ഞു
കുന്ന് നിന്നയിടം ഇന്നവന്റെ
സ്മാരക മന്ദിരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ