ഒരേപോലെ
മജ്ജയും, മാംസവുമുള്ളവർ
വികാരവും, വിചാരവും
ഒരേ മഴ കൊള്ളുന്നവർ
ഒരേ വെയിലും
എന്നിട്ടും;
എന്തിനാണ്
അവനെക്കാളേറെയവൾ
വേദനയുടെ വെയിൽപ്പാടം
മുറിച്ചുകടക്കേണ്ടി വരുന്നത്
കാലുവെന്ത നായയെപ്പോലെ
നാലുപാടും ഓടേണ്ടി വരുന്നത്
അവൾക്കു മാത്രമെന്തിന്
കണ്ണിലൊരു കടൽ
കരളിലൊരടുപ്പ്
പാതിയെന്നു പറയുമ്പോഴും
പകുത്തു മാറ്റപ്പെടുന്നു വിരലുകൾ
ഒരു കുടക്കീഴിലെങ്കിലും
പൊള്ളുംമഴയിൽ പാടേവെന്തുരുകുന്നു
കുട്ടിയേപ്പോലെ നീ ചിരിക്കുമെങ്കിലും
നിന്നിലേക്കവൾ ചാരുമ്പോൾ
കനമുള്ളതെന്തോനിൻ നെഞ്ചിൽ
കുറുകുന്നതെന്ത് !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ