നീല ചില്ലുപോലെ
നിശ്ചല മായിരിക്കുന്നു
കുളത്തിൽ തെളിഞ്ഞ ജലം
കറുക വരമ്പിലേക്ക്
കുഞ്ഞു കാൽ നീട്ടുന്നു ഓർമ്മകൾ
പിന്നിട്ട കാലങ്ങൾ
പിന്നോട്ട് വലിക്കുന്നു
കർക്കിടകം കുടിയേറിയ
അടുക്കളയിൽ
കുണ്ടൻ കലത്തിനരികെ
മുണ്ട് മുറുക്കി അമ്മയിരിക്കുന്നു
ചുണ്ടിലപ്പോഴും
മായാത്ത ചെറുചിരി
ചീറി വന്ന കാറ്റ് തട്ടി മറിച്ച-
പോലൊരൊച്ച
'നെഞ്ചിൻ കൂട് പൊട്ടിയെന്നു'
സന്തോഷിച്ചു അവർ മടങ്ങി
മൌനം മലയിടിഞ്ഞ
അമ്മയുടെ ചിതയ്ക്കരികിൽ
ഞാൻ മാത്രം
നെഞ്ചു പൊട്ടിവന്ന കരച്ചിൽ
മഴയായി ചീറിയടിച്ചു
അലമുറയായ് മണ്ണിൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ