ഒരു വള്ളപ്പാട്ടിന്റെ തുഴയെറിഞ്ഞ്
ഒരു മഞ്ഞു തുള്ളിതൻ കഥ പറഞ്ഞ്
കുളിരിൻ കുറുനിര പാറിയാടി
പുലരി പതുക്കേ തുഴഞ്ഞു വന്നു
കായൽക്കടവിലേ പൂമരത്തിൽ
പൂത്തുള്ളപൂന്തിങ്കൾ മന്ദ,മന്ദം
രാക്കാവൽ കഴിഞ്ഞു മടങ്ങുമ്പോലെ
പടിഞ്ഞാട്ടുകുന്നു മറഞ്ഞിറങ്ങി
ഒരു കൊച്ചു കിളിയതാ പാടിടുന്നു
പൈക്കളോ പാലു ചുരത്തിടുന്നു
പൂർവ്വാംബരത്തിലുണർന്നൊരുണ്ണി
ചോരിവാ കാട്ടി ചിരിച്ചിടുന്നു
മലതൻ മുലകൾ ചുരന്നിടുന്നു
പാൽ നുര ചിതറിത്തെറിച്ചിടുന്നു
ആലില നാമം ജപിച്ചു നിൽപ്പൂ
അമ്പലമണികൾ മുഴങ്ങി നിൽപ്പൂ
അരിയോരണിപ്പന്തലായ് ഭുവനം
ഒരു നാടൻ പാട്ടിൽ കുളിച്ചു നിൽപ്പൂ
എത്ര വർണ്ണിച്ചാലും മതിവരില്ല
എത്ര കണ്ടെന്നാലും കൊതി തീരില്ല
ഉഷസ്സേ നീയെന്നുള്ളിൽ മദിരയായി
മദമേള താളമിട്ടാടിടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ