ഒരു കവിതവന്നെൻ്റെ കാലിൽ
മുട്ടിയുരുമിനിൽക്കുന്നു
വാലാട്ടി നടക്കുന്നു
പച്ചക്കണ്ണുയർത്തിനോക്കി കര-
ഞ്ഞുവിളിക്കുന്നു
ഇരുട്ട് മുരട്ടുകാളയായി മുന്നിൽ -
നിൽക്കുന്നു
തണുപ്പിൻ്റെ തരികൾ തനുവിലേ -
ക്കമരുന്നു
അമരുന്ന നിശ്വാസച്ചൂട് പുതപ്പിലേ-
ക്കു പാറിയിരുന്ന് തിരിച്ചു പറക്കുന്നു
കവിതവന്ന് ഉടലോരം പറ്റിക്കിടന്ന്
കുറുകുറുകൂർക്കം വലിക്കുന്നു
ഉറക്കച്ചടവോടെ പേനയെടുത്തപ്പോൾ
എലിവാലിൽ തട്ടുന്ന പൂച്ചയെപ്പോലെ
പേന തട്ടുന്നു കവിത
ഒരുവരി മുടന്തി മുടന്തി നടന്നു മറഞ്ഞു
ഒന്ന് ശ്വാസംമുട്ടി വീണുകിടന്നു
മറ്റൊന്ന് കണ്ണീരിൽ കുളിച്ചു നിൽക്കുന്നു
ഒന്നുതളർന്നും തലയറ്റും
വെളുപ്പാൻ കാലത്ത് ഉണർന്നു നോക്കു-
മ്പോൾ
മലർന്നു കിടപ്പുണ്ട് പേന
മാറിക്കിടപ്പുണ്ട് പേപ്പർ
എങ്ങുപരതിയിട്ടും കാണുന്നില്ലകവിതയെ
അമ്മമണംഎന്നൊക്കെ പറയുന്നതു -
പോലെ
പരിചിതമായ ഒരുഗന്ധംമാത്രം ബാക്കിയാക്കി
എങ്ങോ മറഞ്ഞിരിക്കുന്നു കവിത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ