കിതച്ചുനിന്ന തീവണ്ടിയിലേക്ക്
ഇടിച്ചുകയറുന്നു ജനങ്ങൾ
രാവെന്നോ, പകലെന്നോയില്ലാതെ
എങ്ങോട്ടായിരിക്കും ഈ ജനങ്ങ -
ളൊക്കെ പോകുന്നത് ?!
പറിച്ചെടുത്ത ജീവിതത്തെ
മറ്റൊരിടത്ത് നട്ടുപിടിപ്പിക്കുവാനാ-
യിരിക്കുമോ?
എത്ര ആഴത്തിൽ കിളച്ചെടുത്താലും
അറ്റം പൊട്ടിയ ഓർമകൾ
ബാക്കിയാകാതിരിക്കുമോ?!
ആദ്യ സ്പർശമേറ്റമണ്ണിനെ (അമ്മയെ)
എങ്ങനെ മറക്കും
ഹൃദ് രക്തം പുരണ്ടു ഘനീഭവിച്ചുണ്ടായ
സ്മാരകശിലയാണ് ഓർമകൾ
നെഞ്ചിലെവിങ്ങലത്രയും ചൂടുനീരായി
കണ്ണിലൂടെ പെയ്തിറങ്ങുന്ന ചില -
നിമിഷങ്ങളുണ്ട്
വെളിയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കു-
ന്നവീട്
തിരിച്ചു വരാൻ അല്പമൊന്ന് വൈകിയാൽ
ഒന്നും മിണ്ടാതെ പരസ്പരം നോക്കി മൗനം
പാലിക്കുന്ന തരു ശാഖികൾ
വേരോളമിനികായ്ക്കുന്നതെന്തിനെന്ന്
പ്ലാവ്
വേനലിനെ എന്തിന് പഴുപ്പിക്കണമെന്ന്
മാവ്
ആഴത്തിൽ കുഴിച്ചിട്ട്
ആവോളം സൂര്യവെളിച്ചം മോന്തി -
ക്കുടിച്ച്
മഴയിൽ നനഞ്ഞ് കുളിച്ച്
മഞ്ഞിൽ മേഞ്ഞു നടന്നിട്ടും
മഞ്ഞളിച്ചുപോയ
ചെറുകുഴിയിൽ ചരിഞ്ഞുകിടന്നിട്ടും
പാകത്തിന് വെളിച്ചമില്ലാതെ,
വെള്ളമില്ലാതെ മൃതപ്രായയായിട്ടും
തളിർത്തു തിടംവെച്ച
എത്ര ജീവിതങ്ങളുണ്ട് ചുറ്റും
എത്ര നനഞ്ഞാലും
ചിതലരിച്ചാലും
ദ്രവിച്ചുപോകില്ല
ഓർമകളുടെ തായ് വേര്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ