ഇന്നും ഞെട്ടിയുണരാറുണ്ട് -
ഉറക്കത്തിൽ
കരളിൽ നിന്നൊരു കടച്ചിൽ -
കണങ്കാലിലേക്കിറങ്ങാറുണ്ട്
ഓർമയുടെ ഓളത്തിൽ ഉലഞ്ഞു -
പോകാറുണ്ട്
തെരുവൻതോർത്തുടുത്ത്
ഭസ്മക്കുറി തൊട്ട്
ഞാന്നു നിൽക്കുന്ന അമ്മിഞ്ഞകാട്ടി
കിഴക്കു പുറത്ത്
തെരികയിൽ കാലു നീട്ടിയിരിക്കും -
അച്ഛമ്മ
കരഞ്ഞു നിൽക്കുന്ന എന്നെ
കൈകാട്ടി വിളിച്ച്
മടിയിലിരുത്തി
പാടിത്തരും നാട്ടുപാട്ട്
'ആരാ അതിലെ പോന്ന്
പാലങ്ങാട്ടെ മൂര്യല്ലെ
മൂര്യാനങ്കില് കുത്തൂലെ
കുത്തുന്നത് കൊമ്പല്ലെ
കൊമ്പാന്നങ്കില് ആടൂലെ
ആടുന്നത് പുളിങ്ങ്യല്ലെ
പുളിങ്ങ്യാനങ്കില് പുളിക്കൂലെ
പുളിക്കുന്നത് മോരല്ലെ
മോരാനങ്കില് നാറൂലെ
നാറുന്നത് തീട്ടല്ലെ '
ഞാൻ കൈകൊട്ടി ചിരിക്കുമ്പോ
ഒലിച്ചിറങ്ങിയ എൻ്റെ കണ്ണീര് തുടച്ച്
കവിളിലൊരു മുത്തം തരും അച്ഛമ്മ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ