എന്നും കാലത്ത് തെറ്റാതെ എത്തും
ഒരു താന്തോന്നിക്കുരുവി
ഉമ്മറച്ചുമരിലെ ആൾക്കണ്ണാടിയിൽ
ആഞ്ഞാഞ്ഞു കൊത്തും പ്രതിയോഗിയെ
കൊത്തുംതോറും കലിയേറി യേറി വരും
പുലർകാല ഉറക്കത്തിന്റെ മൂർദ്ധന്യതയിൽ
മൂർച്ചയേറിയ കൊക്ക് ആഴ്ന്നിറങ്ങുമ്പോൾ
കർണ്ണത്തിന്റെ കണ്ണാടി പൊട്ടുമെന്നാകുമ്പോൾ
'നാശ' മെന്നോതി ഉമ്മറപ്പടിയിൽ -
ഉണർ ന്നെത്തുംപോൾ
ഒളിക്കുവാനെന്നോണം ഊളിയിട്ടു പറക്കും
ചെമ്പരത്തിക്കൊമ്പിൽ .
കണ്ണൊന്നു തെറ്റിയാൽ മതി
കണ്ണാടിയിൽ കൊത്തി തിരിച്ചു പറക്കും
ക്ഷീണിച്ചു കഴിയുമ്പോൾ
അലക്കു കല്ലിലെ സോപ്പ് വെള്ളം -
കുടിച്ചു കഴിയുമ്പോൾ
ആർത്തിയും,ആവേശവും കൂടിക്കൂടി വരും
കണ്ടൻപൂച്ച വന്നതിൽ പിന്നെ
കണ്ടതില്ല കുരുവിയെ
കാത്തിരിക്കാറുണ്ടിന്നും ഞാൻ
അടങ്ങാത്ത ആഗ്രഹത്താൽ
അലാറം വിളിച്ചുണർ ത്തുന്നതിനേക്കാൾ
കണിശ്ശമായി
വിളിച്ച് ഉണർത്താറുള്ള
കുഞ്ഞി ക്കുരുവിയെ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ