അന്നും പ്രഭാതത്തിൽ എന്നുമെന്നതു പോലെ
മഴക്കൂട്ടുമായ് ച്ചേർന്നവൻ നടന്നു
വഴിക്കണ്ണിനോരത്ത് വയൽ വരമ്പത്തൂടെ
കുന്നുംപുറം കേറി മറഞ്ഞു പോയി
കള്ളി ക്കുപ്പായവും പുള്ളി ക്കുടയുമായ്
പള്ളിക്കൂടത്തിലവനണഞ്ഞു
നാലുമണി വീണുടഞ്ഞുള്ള നേരത്ത്
ചങ്ങാതിമാർ നാല് പേരവർ നാൽ വഴി
യാത്ര പറഞ്ഞു പിരിഞ്ഞു പോയി
കണ്ടവർ കേട്ടവർ കേമത്തരം ചൊല്കെ
കഥ യറിയാതമ്മമിഴിച്ചു നിന്നു.
പിന്നെ യിന്നോളമാ മിഴിവെട്ടം കണ്ടില്ല
കേട്ടതില്ലാ കുഞ്ഞു പാദ ചെത്തം
മൊഴി മുത്തു വീണു ചിലമ്പിച്ചതില്ല
മഴ(മിഴി)പിന്നെ യിന്നോളം തോർന്നതില്ല
അപ്പടി ക്കെട്ടിലിരിക്കും മരപ്പാവ, പോൽ-
മിഴി നീട്ടിയാ അമ്മയെന്നും
ചിന്തകൾ ചിക്കെന്നുണരുന്ന നേരത്ത്
ചീന്തും മുള പോലെയാ മഴ പ്പെയ്ത്ത്
ഇന്നും പടിപ്പുര നിന്നൊരാ സ്ഥാനത്ത്
എത്തുമ്പോൾ ഞാൻ കേൾക്കും മഴപ്പെയ്ത്ത്
അറിയാതടരും മിഴിപ്പെയ്ത്ത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ