അപ്പനും മൂരികളും
ഒപ്പത്തിനൊപ്പം നടന്ന്
കളം വരയ്ക്കാറുണ്ട് കണ്ടത്തിൽ
ഒന്നിന് മുകളിൽ ഒന്ന് അതിനു മുകളിൽ
മറ്റൊന്ന്
ഓരോ ദീർഘ വൃത്തത്തിനും
ഒന്ന്,രണ്ടു,മൂന്നു എണ്ണിക്കൊണ്ട്
കളിയുടെ കല്ല് വെയ്ക്കും ഞാൻ
വരമ്പിൽ.
തോക്കുറ്റി നാട്ടി കമ്മ്യൂണിസ്റ്റ് പച്ചയും
മരുതിൻ ഇലകളും തറിച്ച് കൂട്ടും ഞാൻ-
സ്കൂളിൽ പോകാനുള്ള മോഹത്തെ.
ചാണക പ്പൊടിയും,വെണ്ണീരും ചേർത്ത്
വാരിത്തൂവും സ്കൂൾ പറമ്പിലെ കുട്ടി കളികളെ.
കണ്ടപ്പുല്ല് കടിക്കാനുള്ള മൂരിയു ടെ മോഹത്തെ
മൂടും ഒരു മൂക്കുകൊട്ട.
പഠിക്കുവാനുള്ള എന്റെ മോഹത്തെ
വിശപ്പിന്റെ കൊട്ടയും.
വെയിൽ തിളയ്ക്കുന്ന നേരങ്ങളിൽ
അപ്പന്റെ പപ്പട വട്ട കഷണ്ടി കണ്ടാൽ
ഉച്ച സൂര്യനെ ഓർമ്മവരും
അപ്പനും അപ്പന്റെ കാലവും ഇന്നില്ല
ബാക്കിയാക്കിയ വെയിൽ ച്ചൂടിൽ
ഇന്നും പോകാറുണ്ട് ഞാൻ
ഓർമ്മകളിലെ അപ്പന്റെ ഒപ്പരം
അപ്പന്റെ കഥ കേട്ടാൽ കുട്ടികൾ
കളിയാക്കലും കൂട്ടച്ചിരിയുമാണ്
എന്റെ ഒപ്പരം വരാൻ കുട്ടികൾക്ക്
ഒട്ടും സമയമില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ