വൃദ്ധ പ്രണയത്തിൻ ശാലീനത
കാന്തന്റെ മാറിൽ തല ചായ്ക്കവേ
മൃതിതൻ മഹാ മണ്ണ് വിളിക്കുന്നെന്നു
മൊഴിയുന്നു ഗദ്ഗദ കണ്ഠയായി .
ശുഷ്ക്കിച്ച ചുള്ളികൈ വിടർത്തി
തലോടുന്നു ഭാര്യതൻ കവിളിൽ മെല്ലെ
പിന്നെയാ പിന്നിട്ട കാലത്തേക്ക്
മെല്ലെ നടന്നു കരേറുന്നയാൾ.
മുക്കുറ്റി പ്പൂവും,നനുത്ത പുല്ലും
കാന്തിയേറീടീന കൌമാരവും
കണ്ണാടി വെന്ന കവിൾ ത്തടവും
വീണാ ക്വാണം പോലെ ശബ്ദവുമായ്
മുറ്റി ത്തഴപ്പിന്റെ മേളപ്പതക്കങ്ങൾ
മേനിയിൽ മേളം നടത്തീടവെ
ചാരേ നടക്കുവാൻ ചേർന്ന് നിന്നീടുവാൻ
ആ താപമൊന്നു നുകർന്നീടുവാൻ
കാമുകരെല്ലാമെ കാത്തു നിന്നീടിന
കാലത്തെ കണ്മുന്നിൽ കണ്ടിടുന്നു.
കുത്തിയൊഴുകി നീർച്ചാട്ടമായ് വന്നുള്ള
ജീവിത മൊരു ബിന്ദുവായ് ചുരുങ്ങിയതും
അതുപിന്നെ മണ്ണിന്റെ ഉൾ നീരുകൾക്കുള്ളിൽ
വിലയം കൊള്ളുന്നതു മോർത്തു പോയി
ആ സത്യമുള്ളിൽ ഉറവയുണർത്തവെ
വൃദ്ധ പ്രണയം ജ്വലിച്ചു പോയി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ