കവിയായിരുന്ന കർക്കടക മഴ
ഇന്നലെയാണ് കാലം കൂടിയത്
ജീവിച്ചിരുന്നപ്പോൾ കള്ള് കുടിച്ച്
കൂത്താടിയവനും കണ്ടവരെയെല്ലാം
കളിയാക്കിയവനും
കലിയടങ്ങാതെകൂടെചെന്ന്കുറ്റം
പറഞ്ഞവനെന്നും
കുറ്റപ്പെടുത്തിയവരൊക്കെ
ഇന്ന് ദു:ഖത്തിന്റെ ചെറു മേഘങ്ങളായി
നമിച്ചു നിൽക്കുന്നു.
വരുന്നുണ്ടൊരു വടക്കൻ കാറ്റ്
ശവമഞ്ചവുമായി
അന്ത്യോപചാരമർപ്പിക്കുന്നുണ്ട്
തൂവാനതുള്ളി പൂവുകളാൾ
മിന്നലുകളുടെ ഫോട്ടോ ഷൂട്ടാണ്
ഇപ്പോൾ നടക്കുന്നത്
ഉപചാരപൂർവ്വംഇടിനാദങ്ങളുടെ
ആചാരവെടികൾ മുഴങ്ങി
മഴയുടെ ശവമഞ്ചവും പേറി
വെയിൽ മഞ്ഞകൾ നടന്നു തുടങ്ങി
വെള്ളിമേഘങ്ങളുടെ മൗനജാഥ
പിന്നാലെയും
എവിടെയായിരിക്കും മഴയുടെ
ശവമടക്കെന്നറിയുവാൻ
ദിക്കുകൾ കാത്തിരിപ്പാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ