അകത്തൊരു പന്തംആളുന്നുണ്ടാകാം
അങ്ങനെയൊന്നുംഭാവിക്കുകയേ
ചെയ്യരുത് !
വാക്കുകൊണ്ട് കുത്തുകയും
വെറുപ്പുകൊണ്ട് തുപ്പിയാട്ടുകയും
ചെയ്തിട്ടുണ്ടാകാം
അങ്ങനെയൊന്നും ഭാവിക്കുകയേ
ചെയ്യരുത് !!
നോക്കുകൊണ്ട് നീകരിച്ചു കളഞ്ഞ
തല്ലേയെന്ന്
ഓർക്കുകയേവേണ്ട
നൊട്ടിനുണഞ്ഞതൊന്നും നേട്ടമല്ലെന്ന്
കവിത അവനെ പഠിപ്പിക്കും
കവിതയുടെ കടലുമുറിച്ചു കടക്കുവാൻ
കഴിഞ്ഞിട്ടില്ല ഇന്നുവരെ ആർക്കും
കല്പാന്തംവരെ കവിത പിൻതുടരുമെന്ന്
അവനറിയും
വേദനയുടെ വയലറ്റ് രക്തം അവൻ തുപ്പും
ആഗ്രഹങ്ങളുടെആകാശത്തെ
അടർത്തിമാറ്റിയെന്ന് ഊറ്റം കൊള്ളുന്നവൻ
കവിതയുടെ കയപ്പുനീര് കുടിക്കേണ്ടിവരും
കുതറി മാറാൻ ശ്രമിച്ചിട്ടും കരങ്ങളിൽ
പിടഞ്ഞൊടുങ്ങിയ
പെണ്ണിൻ്റെ മാനത്തിന് കവിത കണക്കു
ചോദിക്കും
നക്ഷത്രങ്ങളുടെ നാവരിഞ്ഞവന്
കവിത കൊണ്ട് കൊലച്ചോറ്
ദൈവത്തിൻ്റെ അനുയായി ചമഞ്ഞ്
ദൈവമക്കളെക്കുരുതി കൊടുത്തവന്
തുറന്നിട്ടുണ്ട് നരകവാതിൽ
കവിതയെക്കുറിച്ച് അവനെന്തറിയാം?
കവിതയുടെ കറുപ്പിൽ നിന്നാണ്
കാലം പിറന്നതെന്ന് അവനറിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ