അവൻനടന്നു കൊണ്ടേയിരുന്നു
വഴിയേതെന്ന ഉറപ്പൊന്നുമില്ലാതെ
അല്ലെങ്കിലും;
ജീവിതത്തിലേക്കിറങ്ങിയാൽ പിന്നെ
നടക്കുകയല്ലാതെ മറ്റെന്തു ചെയ്യും
ഭ്രാന്തിൻ്റെ മുഷിഞ്ഞ വ്രണങ്ങളിലേക്ക്
നീണ്ട മുടിനാരിഴപ്പാതയുടെ അറ്റത്തേക്ക്
വിശപ്പിൻ്റെ വിളിയുടെ നീളൻ നാവിലേക്ക്
പട്ടിണിയുടെ പെടാപ്പാടിലേക്ക്
പൊള്ളുന്ന ഗ്രീഷ്മത്തിലേക്ക്
ശീതക്കാറ്റിലേക്ക്
ചാറ്റൽ മഴയുടെ നീറ്റലിലേക്ക്
ചുണ്ടുകളുടെ ചവർപ്പുകളിലേക്ക്
മരണങ്ങളുടെ മാളങ്ങളിലേക്ക്
ക്രോധം മാന്തിപ്പൊളിക്കുന്ന നഖങ്ങളിലേക്ക്
ചിലമ്പിച്ച തൊണ്ടകളിലേക്ക്
പുലമ്പുന്ന വാക്കുകളുടെ കഷ്ണങ്ങളിലേക്ക്
നിശ്വാസത്തിൻ്റെ ഗന്ധത്തിലേക്ക്
ഉതിർമണികളാകുന്ന വേദനകളിലേക്ക്
വിയർപ്പും, വിശപ്പും, വിഷാദവും മുറ്റിയ
മുഷിഞ്ഞ മുലയുള്ള തെരുവു പെണ്ണിലേക്ക്
അവൻ നടന്നു കൊണ്ടേയിരുന്നു
വഴിയേതെന്ന ഉറപ്പൊന്നുമില്ലാതെ
ഓർമതെറ്റുപോലെ വരഞ്ഞിട്ടിരിക്കുന്ന
ജീവിതത്തിലൂടെ ജീവിതത്തെ തേടി.....
2022, മാർച്ച് 7, തിങ്കളാഴ്‌ച
ജീവിതം തേടി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ