ഇരുട്ടിനെ നടുവേചീന്തിക്കൊണ്ട്
നീളമുള്ളൊരു ഒറ്റക്കണ്ണൻ
കിതച്ചുകൊണ്ട് കുതിച്ചു പായുന്നു
ഈർപ്പത്താൽ വിയർപ്പു തുള്ളികൾ
പോലെ
ചില്ലിലൂടെ മഞ്ഞ്ചാല്ലുകൾ രൂപം
കൊള്ളുന്നു
കൂർപ്പിച്ച് നോക്കിയാൽ കുറേ ദൂരെ
ചില മിന്നാമിന്നി വെട്ടങ്ങൾ
വഴിതെറ്റിവന്നൊരു ശീതക്കാറ്റ്
കറങ്ങി നടക്കുന്നുണ്ട്
കമ്പാർട്ടുമെൻ്റ് തോറും
തൊട്ടു വിളിച്ചിട്ടും തെല്ലൊന്നുണരുന്നില്ല
ഉറക്കം
തോരുന്നില്ല ചില കൂർക്കംവലികൾ
കണ്ണുപൊത്തികളിക്കുന്ന കുട്ടിയെപ്പോലെ
വെളിച്ചമെന്ന അച്ചു തൊട്ട്
വിജയിയാകുവാൻ ശ്രമിക്കുകയാണെന്ന്
തോന്നും തീവണ്ടി
തിരിഞ്ഞു നോക്കാതെ
തിടംവെച്ച ഇരുട്ടിലൂടെ അവനോടുന്നു
ഉറക്കത്തിലായവരുടെ ദൂരങ്ങൾ
എത്ര ദൂരത്തായിരിക്കും !
ഒഴിഞ്ഞുപോയ ഉറക്കം ജനാലപ്പുറത്തു് -
ഉണ്ടോയെന്ന്
അറിയാതെ ഇടയ്ക്കിടേ നോക്കിപ്പോകുന്നു
മുനിഞ്ഞു കത്തുന്ന വഴിവിളക്കു പോലെ
ചില ഓർമ്മകൾ നനഞ്ഞു നിൽക്കുന്നു
നഷ്ടമെന്തെന്ന്
നേട്ടമെന്തെന്ന്
യാത്രയെന്നോട് ചോദ്യമുതിർക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ