മുന്തിരി പന്തലിനു കീഴെ
ഞങ്ങളിരുന്നു
മീനമാസച്ചൂട്
ഉടലിനെ ഉപ്പിലിടുമ്പോഴും
കുളിരിൻ്റെ ഒരല
ഞങ്ങളിൽ വട്ടമിട്ടു
പരസ്പരം
ഞങ്ങളൊന്നും
മിണ്ടുന്നില്ലെങ്കിലും
ഹൃദയങ്ങൾ
പക്ഷികളെപ്പോലെ
ചിറകിട്ടടിച്ചു കൊണ്ടിരുന്നു
പർവ്വതത്തോളം ഭാരം
വാക്കിനെന്നറിഞ്ഞു
പഞ്ഞിക്കെട്ടോളം
ലാഘവത്വം
സമയത്തിനെന്നും
കുന്നുകയറുന്ന
ഒരു കിതപ്പ്
ഞങ്ങളിൽ നിന്നുമുയരുന്നു
കുന്നിറങ്ങുന്ന ഒരുകുതിപ്പും
മുന്തിരി പന്തൽ
പ്രണയത്തിൻ്റെ
ആകാശമെന്നറിയുന്നു
ഞങ്ങൾ
രണ്ടു നക്ഷത്രങ്ങളെന്നും
പ്രണയത്തിന്
വാക്കുകളെന്തിന്
പക്ഷികളെപ്പോലെ
ചിറകുകളല്ലാതെ
നക്ഷത്ര മിഴികളല്ലാതെ
പറയാതെ പറയും
മൊഴികളല്ലാതെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ