മഞ്ഞവെയിൽ മലർന്നു കിടക്കുന്ന
കുന്നിൻചരിവിലൂടെ
അപരിചിതമായ ലോകത്തിലെന്നപോലെ
സ്ഥലകാലങ്ങളുടെ വിസ്മയകരമായ
അപാരതയിൽ ഒരിലപോലെ
ചിരിയുടെയും കരച്ചിലിൻ്റെയും നേർത്ത -
വരമ്പിലൂടെ
നിഴലുകൾ നനച്ചിട്ട ഇടവഴിയിലേക്കവൾ
നടന്നു
മഹാകാലത്തിൻ്റെ ഒരു ബിന്ദുവിൽ
മന്വന്തരങ്ങൾക്കു ശേഷവും
ഉറഞ്ഞു നിൽക്കുന്ന ജന്മമാണ്
ജീവിതമെന്ന്
ചുഴിക്കുള്ളിൽ ആലില പോലെ
അവളുടെ മനസ്സ്
കറങ്ങി താണുകൊണ്ടിരുന്നു
ഭൂതവും ഭാവിയുമില്ലാത്ത
വർത്തമാനത്തിൻ്റെ വേരറ്റ
പാഴ്മരമെന്നവളോർത്തു
കാലത്തിൻ്റെ കൈകളിലെ കളിപ്പാവ -
യെങ്കിലും
കണ്ണീരും കൈയുമായി കാലം കഴിക്കുവാൻ
ഇനിയും കഴിയില്ലെന്നോർത്തു
ജനിമൃതികളുടെ
പാതാള പടവുകൾ ചവിട്ടിക്കയറി
ജീവിതത്തിൻ്റെ നെടുമ്പാതയിലേക്ക്
അവൾ ആദ്യത്തെ ചുവടുവച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ