പാടത്തിന് പറയാനുണ്ട്
പ്രയത്നത്തിൻ്റെ ചരിത്രം
നോക്കൂ ;
പാടത്തിലെ ഓരോകല്ലിലും
മൺതരിയിലുമുണ്ട്
പഴയപാട്ടിൻ്റെ കൊയ്ത്തു
പാട്ടിൻ്റെ താളം
കുതിരയോട്ടങ്ങൾ ,
മൈതാന പ്രസംഗങ്ങൾ ,
വെടി,ഇടി ,പക ,പ്രേമം
അടുത്ത ഗ്രാമത്തിലെ ഉത്സവക്കാറ്റ്
ഇന്ന്,
ഏകാന്തതയുടെ വിജനരംഗമാണ്
പാടമെന്ന് നിങ്ങൾക്കു തോന്നാം
ഒരിക്കൽ,
കതിരിട്ട സ്വപ്നങ്ങളും
താണിറങ്ങിയ കിളിക്കൂട്ടവുമായിരുന്നു
എല്ലാ മനുഷ്യരേയും ഒരു മന്ത്രച്ചരടാൽ
കോർത്തിട്ടതുപോലെയായിരുന്നു
ആകാശത്തിൻ്റെ അറ്റംവരെ
നീണ്ടുകിടക്കുന്ന പാടം
ഇന്നും,
ഓർമയുടെ കൂർമ്പൻ ഗോപുരത്തിൽനിന്ന്
മൂടൽമഞ്ഞിൽ നിന്ന്
ജനാലയഴികൾക്കിടയിൽനിന്ന്
മൺമതിലുകൾക്കു മുകളിൽനിന്ന്
മനസ്സിൻ്റെ മരുപ്പരപ്പിൽനിന്ന് കാണാറുണ്ട്
പുലരിമഞ്ഞിൽ കുളിച്ചുകിടക്കുന്നപാടം
പുതുപ്പെണ്ണിനെപ്പോലെ തോന്നും
ഇളവെയിൽ വരച്ചുചേർക്കും ഛായാചിത്ര
ങ്ങൾ
രത്നകമ്പളങ്ങൾ
രാമാനം തീർക്കുന്ന ദീപപംക്തികൾ
തകർന്നുപോയ വാഗ്ദാനങ്ങളുടെ
കൂമ്പാരമാണ് പാടമെന്ന് നിങ്ങൾക്ക്
തോന്നിയേക്കാം
അവിടം പ്രകാശത്തിൻ്റെ നഗരിയാണ്
ജ്ഞാനത്തിൻ്റെ അത്ഭുത വൃക്ഷമാണ്
വിത്തിൻ്റെ വിശപ്പാണ് മുള
മുളയുടേത് വിളയും
വിത്താണ് പാടം
അതിൻ്റെ മുളയിൽനിന്നും വിളഞ്ഞതാണ്
പൂർവ്വികരും അവരിൽ നിന്ന് നമ്മളും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ