ഇരുളിൽ മുഖപ്പാളി കൊത്തിയെറിഞ്ഞ്
കടൽപ്പക്ഷിയെന്തോ ചിലക്കുന്നനേരം
കിഴക്കിൻ കിളിവാതിൽ മെല്ലെത്തുറന്ന്
തിരിതെളിയിക്കുന്നൊരു കൊച്ചുകിടാത്തി
കാളിയനർത്തനമെന്നപോലാടുന്ന
കടലിൻ്റെ പത്തിയിൽ ഓടങ്ങൾ കണ്ണനോ?!
അർക്കൻ്റെ ആദ്യാംശു ഉടയാടയെന്നപോൽ
വർണ്ണങ്ങളാൽ പല ജാലങ്ങൾ തീർക്കുന്നു
ഓരത്തെക്കൂരയിൽ കരളിൽകടലുമായ്
കാത്തിരിപ്പുണ്ടൊരുപെണ്ണവൾ കണവനെ
കടൽച്ചെണ്ടകൊട്ടും മുഴക്കങ്ങൾ കേൾക്കേ
അവൾക്കിടനെഞ്ചിൽ മുഴങ്ങുംപെരുമ്പറ
തുഹിനങ്ങൾ വൈരങ്ങളാകും പുലരികൾ
മഹാരുദ്രമൗനങ്ങൾ പോലെയവൾക്കെന്നും
തലപോയതെങ്ങിൽ നരച്ചുള്ള കാക്കകൾ
നേരിൻതലപ്പിനായ് കാത്തിരിപ്പാണെന്നും
കരിമ്പാറപോലും കിഴക്കിനെ കൈകൂപ്പി
അർഘ്യമൊരുക്കിയിരിപ്പാണു പുലരിയിൽ
അണിയത്തുനിന്നാർപ്പുവിളിയൊന്നു കേൾക്കേ
പുത്തൻപുലരി പിറക്കുകയായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ