വിണ്ടു കീറിയ വേനൽപ്പാടം പോലെ -
അവളുടെ കൈത്തലം
മിസിസിപ്പി പോലെ പടിഞ്ഞാറുനിന്ന്
തെക്കോട്ടൊഴുകുന്നു അതിൽ ചിലത്.
വെളുപ്പിനെഴുന്നേറ്റ് അഴുകിയ വസ്ത്രം -
മാറ്റുന്ന പോലെ
മുഷിഞ്ഞ മുഖത്തെ ഊരിമാറ്റുന്നു
ഒച്ചയേക്കാൾ മുഴങ്ങുന്ന മൗനമണിഞ്ഞ്
ചൂടോ, തണുപ്പോ എന്നറിയാത്ത ഒരു തരംഗം -
ഞരമ്പിലെന്ന പോലെ എങ്ങുമെത്തുന്നു
അവൾ,
പലയിടങ്ങളിൽ പലതായ് രൂപാന്തരപ്പെടും
അടുപ്പിൽ അരിയായ് തിളക്കും
മേശയിൽ ഭക്ഷണമാകും
ചിലപ്പോൾ സ്വീകരണമുറി ,വിശ്രമമുറി, ഗാലറി
കളിക്കൂട്ടുകാരി, ന്യായാധിപ, സ്നേഹിത
കൊത്തുപണിയുള്ള കട്ടിൽ, വിരിയിട്ടു വെച്ച -
കിടക്ക, തലയിണ
സ്നേഹത്തിൻ്റെ ഒറ്റമുറി വാതിൽ
സന്തോഷവും, സന്താപവും എല്ലാം മറച്ചുവെയ്
ക്കുന്ന വീട്
എല്ലാവരും ആശ്രയിക്കുന്ന അക്ഷയപാത്രം
അവൾ ജലം പോലെ
ഏതു ജ്യാമിതീയ രൂപത്തിലും വഴങ്ങുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ