വിതച്ചവൻ കൊയ്യുന്നു
കൊയ്തവൻ മെതിക്കുന്നു
മെതിച്ചവൻ പത്തായം
നിറയ്ക്കുന്നു
അരവയറിനു അരയിൽ മുണ്ട്
മുറുക്കി
ഓച്ചാനിച്ച് നില്ക്കുന്നു
ജന്മിയുടെ ജ്വലിക്കുന്നമൃഗ
മിഴിക്ക് മുന്നിൽ
മുഖം പൂഴ്ത്തി നില്ക്കുന്നു
പ്രവാച്ചകന്റെപ്രാവ്
ധാന്യ പ്പുരയ്ക്ക്മുകളിലിരുന്ന്
അപ്പോഴും പറഞ്ഞു കൊണ്ടിരുന്നു
വയലും,നെല്ലും വാഴാനിടവും
നിങ്ങളു ടെതെന്നു .
ഒരിക്കൽ അവൻ തലച്ചോറിന്റെ
അച്ചുതണ്ടിൽ നിന്ന്
ന്യായാന്യായങ്ങളെക്കുറിച്ച്
കണക്കുപറയും
അവന്റെ പെണ്ണുങ്ങളുടെഅലസിചത്ത
ഭ്രൂണ ഭൂതങ്ങൾ
നാലുകെട്ടിന്റെ പടിപ്പുര ചവുട്ടി
തുറക്കും
നാവരിയപ്പെട്ട രഹസ്യങ്ങൾ
ഉറഞ്ഞാടും
അരമന പ്പാട്ടുകൾ അരങ്ങത്ത്
കൂത്തരങ്ങ് നടത്തും
ഈയമുരുക്കിയ കാതുകളിൽ
സ്ഫോടനംനടക്കും
ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകൾ
മുളച്ചു വരും
അന്ന്,വെട്ടിപ്പിടിച്ചവരെ
നിങ്ങൾഇട്ടെറിഞ്ഞ് പോകേണ്ടി വരും
ഇത് ചരിത്രം
ആവർത്തനത്തിന്റെ പുതിയ മുഖം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ