കൂട്ടംതെറ്റിയ ആട്ടിൻകുട്ടികളെ
പോലെ
അവിടവിടെ കാർമേഘങ്ങൾ
സന്ധ്യയോടടുത്തപ്പോൾ
കുന്നത്തെ ഷാപ്പിൽ നിന്ന്
ആടിയാടിയൊരു കാറ്റ് വന്ന്
മേഘങ്ങളെ തല്ലുന്നു
കോട്ടിട്ട കാവൽക്കാരനെപ്പോലെ
തലയുയർത്തി നിൽക്കുന്ന
പാറക്കൂട്ടങ്ങൾക്കിടയിലൂടെ അവ
ഓടുന്നു
ഓടിയോടി തളർന്ന മേഘങ്ങൾ
കുന്നിനു താഴെ പാടത്തു വീണ്
പൊട്ടിക്കരയുന്നു
കലമ്പലുമായി കുന്നിറങ്ങി വന്ന കാറ്റ്
മഴയെഴുന്നേറ്റു പോയ വഴിയറി യാതെ
ഉഴറി നടന്നു
വെള്ളിടിവാളിന്റെ ചൂട്ടുകറ്റ
കുത്തിക്കെടുത്തി
രാത്രി കേറിവന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ