ഉപേക്ഷിക്കപ്പെട്ട പെണ്ണിനെപ്പോലെ
ഉഴവു ഭൂമി
കുഴഞ്ഞമണ്ണ് ജീവൻ്റെ തുടിപ്പോടെ
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു
പുതുപ്പെണ്ണിൻ്റെ ഉടലിൽ നിന്നെന്നോണം
മദഗന്ധമുയരുന്നു
ഉച്ചവെയിലിൽ വിയർത്തു കുളിച്ച്
പാതിരാവിൽ നനഞ്ഞു കുളിച്ച്
അവളവളെതന്നെ ഉഴുതുമറിക്കുന്നു
ചുട്ടുപൊളളുന്ന
തണുത്തു വിറക്കുന്ന
നടന്നു നടന്നു കുമിളകൾ ചുവന്നു -
വീങ്ങിയ
കാലുകൾ പലയിടത്തും പൊട്ടിയ
അസ്ഥികളിൽ വേദന തിങ്ങിയ
അരവയർ നിറയ്ക്കാൻ പോലും
അരിമണി നൽകാത്ത
അധികാര ഗർവ്വിനെതിരെ പടപൊരുതുന്ന
കർഷകനേയും കാത്ത്
കടൽത്തിരപോലെ മണ്ണ് അതിൻ്റെ തീക്ഷണ
ചൂരു പടർത്തി
തന്നത്തന്നെ ഉഴുതുമറിച്ചു കൊണ്ട്
കാത്തിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ