ദർപ്പമില്ലാത്ത ഒരു മഴയുടെ
പൊട്ടിയ ദർപ്പണം
ഇന്നെൻ്റെ മുഖം കാണിച്ചു തന്നു
വറ്റിപ്പോയി വസന്തം
ഉൾവലിഞ്ഞ ഉദരം
ഉരഗ കാലത്തിലെന്ന് ഓർമ്മിപ്പി -
ക്കുന്നു
മുറിവുകളുടെ നക്ഷത്രമാണ്
മിഴികൾ
പുഷ്പിക്കലിൻ്റെ പക്ഷികൾ
എന്നേ പറന്നു പോയി
പ്രത്യാശയുടെ പറവകൾ
കളമൊഴിഞ്ഞു
മുങ്ങിക്കൊണ്ടിരിക്കുന്ന
ഓർമ്മകളുടെ ഓട്ടപ്പാത്തിയാണ്
ജീവിതം
വേരറ്റുപോയി
അദൃശ്യമായ ഒരു വേരിൽ
ആരോ എഴുതി വെച്ച
ഒരു സ്മാരക ലിഖിതം പോലെ
വീണടിയാൻ പാകത്തിൽ
നിറങ്ങളുടെ ചിത്രശലഭങ്ങളെ
നന്മയുടെ നിലാവെളിച്ചമേ
ഓർക്കുക;
കാലത്തിൻ്റെ കൂട്ടിലടയ്ക്കപ്പെട്ട
മരണത്തിൻ്റെ ഇരയാണു ജീവിതം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ