malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, സെപ്റ്റംബർ 12, ചൊവ്വാഴ്ച

മണ്ണിനെ ഓർക്കുമ്പോൾ


ചേറ്റു കണ്ടത്തിൻ്റെ ചോറുരുളയൊന്ന്
തിന്നുവാനാശയെന്നച്ഛനോതി
നാട്ടു പശുവിൻ്റെ കാച്ചിക്കുറുക്കിയ
തൈർകൂടെ ഉണ്ടെങ്കിലെന്നുമോതി

എത്ര പറക്കണ്ടം ഒറ്റയ്ക്കു നോക്കി -
നടത്തിയതാണെന്ന് മെല്ലെയോതി
രണ്ടാല പശുവിനെ തുണ്ടി വളപ്പിൽ
മേയ്ച്ചു നടന്നതു മോർത്തു പോയി

തണ്ടും തടിയുമുണ്ടായിരുന്നക്കാലം
തെണ്ടി നടന്നില്ല ഒട്ടു നേരം
ഒട്ടുമാവിൻതൈകൾ നട്ടുനനച്ചതിൻ
ഫലം മാത്രം മതിയല്ലൊ ജീവിക്കുവാൻ

വാട്ടിയ കപ്പയും, ചക്കയും, മാങ്ങയും,
ഏത്തനും ,മത്തനും, കുമ്പളങ്ങ
തേങ്ങ വെന്തുള്ള വെളിച്ചെണ്ണ ചേർത്തു
കുഴച്ചെടുത്തുള്ള പയർത്തോരനും

തീപ്പെട്ടി കൂടുപോലുള്ളൊരീ ഫ്ലാറ്റിലിരുന്ന-
ച്ഛനെല്ലാമെ ഓതിടുന്നു
മണ്ണിൻ മണമുള്ള കാന്താരി എരുവായി
വാക്കെൻ മനസ്സിൽ നിറഞ്ഞിടുന്നു
തിരിച്ചുപിടിക്കണമാനാട്ടുരുചികളെ
എന്നെൻ മനസ്സും മൊഴിഞ്ഞിടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ