ചിതറിപ്പോയ ചില്ലക്ഷരം പോലെ
ചരിഞ്ഞു കിടപ്പുണ്ട്
തെരുവിൻ്റെ മൂലയിൽ
തെരുപ്പിടിപ്പിച്ചു കൊണ്ട് ഓർമ്മകളെ
ഉന്മാദത്തിൻ്റെ ഉതിർപ്പൂക്കൾ
എത്തിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ട്
തോറ്റുപോയ കാലത്തെ
അഗ്നിവിഴുങ്ങിയ തൊണ്ടയിൽ
പൂത്തിരിപ്പുണ്ട്
കനൽപ്പൂക്കൾ
ലഹരിയുടെ ബിലഹരി അടങ്ങുമ്പോൾ
ചിന്തയുടെ ഞരമ്പിൻവരമ്പിൽ
അമ്പെയ്യാൻ കൊമ്പുയർത്തി -
നിൽക്കുന്നു ഭ്രാന്തിൻ കുഞ്ഞുറുമ്പുകൾ
സത്യങ്ങളുടെ സ്വരാക്ഷരങ്ങളെല്ലാം
തെരുവിലേക്കെറിയപ്പെട്ടു
കെട്ടുപോയ സൂര്യനിലെ
കെടാത്ത വിളക്കായ് തെരുവിൻ്റെ മൂലയിൽ
അവൻ മുനിഞ്ഞു കത്തുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ