മഴ പെയ്തു തോർന്നാലും
മരം പെയ്തു നിൽക്കുന്ന
കുടചൂടിയെത്തുന്നു ഗൃഹാതുരത്വം.
കുന്നിമലക്കാവിൽ ചുവന്നു തുടുത്തുള്ള
കുന്നിക്കുരുവായ് ചിരിക്കുന്നു ഓർമ്മകൾ
മൺപാതയിൽ വീണ മഞ്ചാടിമണികളിൽ
ഇടവിടാപെയ്യുന്നു ഗൃഹാതുരത്വം
പ്രണയങ്ങളിഴചേർന്നൊരിടവഴിയും
വിരഹം വിയർത്ത നടവഴിയും
ആർദ്ര മോഹത്തിൻ്റെ,യോർമ്മകൾ -
പൂത്തുള്ള
അരുണാഭയാർന്ന സായന്തനവും
മഞ്ഞിൽ വിരിയും നിലാക്കിളിയും
തേങ്ങിത്തളരും ഇടനാഴിയും
മരുന്നു മണക്കും മുറിയുടെ ജാലക -
പ്പടിയിൽ വിറയാർന്ന വിരലുകളും
കഞ്ഞിക്കൊരു കുഞ്ഞു വാപിളർത്തി
കരഞ്ഞു നിൽക്കുന്നൊരാ ബാല്യകാലം
വായ്ക്കരിയിടാൻ അരിയില്ലാതെ
നിസ്സഹായായമ്മ വിയർത്തകാലം
ഓർമ്മകൾ കനംതൂങ്ങി നിന്നിടുന്നു
അമ്മിഞ്ഞപ്പാൽ മണം പരന്നിടുന്നു
പെയ്തൊഴിയില്ലയീ മണ്ണോടു ചേർന്നാലും
ഗൃഹാതുരമാർന്നൊരാ കഴിഞ്ഞ കാലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ