ഒരു നേരത്തെ അന്നത്തിന്
ചോദിച്ചതിന്
ഫണമുയർത്തിയ ഫലിതത്താൽ
കൊത്തുന്നു
അശ്ലീലത്തുപ്പൽ കുടിച്ചിറക്കുന്നു
കാമത്തിൻ്റെ കരിഞ്ചേര സിരകളിൽ
കൊതിയുടെ കൂർപ്പുകൾ കണ്ണിൽ
വക്ത്രം തുറന്നു നിൽക്കുന്നു നക്രം
ഉന്മാദത്തിൻ്റെ ദർപ്പം
ദമത്തിൻ്റെ തമം വന്നു മൂടുന്നു
പെരുവഴിയിലാണ് മക്കൾ
പെറ്റവയറിന് നോവുന്നു
വ്യാഘ്രത്തിൻ്റെ വിരൽത്തുമ്പിൽ പിടയുന്നു
എൻ്റെ ദാരിദ്ര്യത്തിൻ മേലെ
നിൻ്റെ ഭ്രാന്തൻ മഴ
കൊടുംവേനൽ തന്നെ ഞാൻ കുടിച്ചോളാം
കുതറി മാറണം കരിങ്കൊക്കിൽ നിന്ന്
ഉടലിൽനിന്ന് ഉത്സവമൊഴിഞ്ഞവൾ ഞാൻ
ആരവമില്ലാത്ത ഉത്സവപ്പറമ്പ്
കാടകത്തിൽ കഴിഞ്ഞോളാം
നിൻ്റെ മനസ്സിൻ്റെ കാടകത്തിൽ നിന്ന്
എനിക്കെന്നെ മോചിപ്പിക്കണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ