ഇന്നു പുലരിയും തന്നവൃത്താന്തം
വെന്തനെഞ്ചിലൊരുതുള്ളി അമ്ല -
മിറ്റിച്ചു
കരളുകത്തിക്കരിഞ്ഞരാത്രിപോൽ
കറുത്ത തുണ്ടമായൊരരികിലിരി -
ക്കുന്നു
ഉള്ളിലെക്കിളി നനഞ്ഞു പോയ്
തൂവലൊന്നൊന്നായ് പൊഴിഞ്ഞു -
പോയ്
മൗനമുനവന്നു കുത്തുന്നു
നെഞ്ചിലെച്ചോരക്കുടുക്കയുടയുന്നു
അമ്ലനാവുകൾ മ്ലേച്ഛാക്ഷരങ്ങളെ
പെറ്റു കൂട്ടുന്നു
മൃതി വിളമ്പുന്ന മദ്യശാലയിൽ.
ഇതളടർന്നൊരു പെൺപൂ തൊടുന്നു
അന്ത്യ ഗീതത്തിൽ തണുത്ത പല്ലവി
കുരുതിത്തറയിൽ കുതറി വീണ രക്ത-
തുള്ളികൾ
കുടിച്ചുന്മാദമാടുന്നു കൂനനുറുമ്പുകൾ
വായും, വചനവും വറ്റിയ പെണ്ണിൻ്റെ
ഭൂപടം തിരയുന്നു ക്രൂരത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ