കവിതയുടെ കണ്ണിലേക്ക്
ഉറുമ്പുകൾ അധിനിവേശം നടത്തുന്നു
കാഴ്ചകളെ തുരന്നെടുത്ത്
ചെന്നിയിലൂടെ മാർച്ചുചെയ്യുന്നു
കാതിൽ കാരിരുമ്പ് മുന്നേ സ്ഥാനം -
പിടിച്ചുകഴിഞ്ഞു
കേട്ടവയുടെ അവസാനത്തരിയും
അമർത്തപ്പെട്ടെന്ന് ഉറപ്പ് വരുത്താ
നായാരിക്കണം !
നെഞ്ചിൽ, പണ്ട് പിതാവിനുനേരെ
ഉന്നംവച്ചുപഠിച്ചതോക്ക് അല്പം വിശ്രമ -
ത്തിലാണ്
ചുവപ്പിലേക്ക് തവിട്ടുനിറം പകരുന്നത്
കൊതിതീരെ കാണാനായിരിക്കണം
വായ തുറന്നുതന്നെ കിടപ്പാണ്
വാക്കുകൾ യഥേഷ്ടം ഇറ്റി വീണതിൻ്റെ
ഓർമ്മയിലായിരിക്കണം
തിരഞ്ഞു പോയവരൊക്കെ
തിരിച്ചെത്തിയിരിക്കുന്നു
കണ്ടുകിട്ടിയിട്ടില്ലപോലും കവിയെ
ഇതുവരെയും
മായാതെ കിടപ്പുണ്ട് ഇന്നും
മനസ്സിൻ്റെ പീടികച്ചുമരിൽ
''അടിയന്തരാവസ്ഥ അറബിക്കടലിൽ''
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ