ലോകം പൊടുന്നനെയങ്ങ്
വിടർന്നു വികസിച്ചു
പരസ്പരം തിരിച്ചറിയാതെ
തൊട്ടുതൊട്ടില്ലെന്ന മട്ടിൽ
കാലം കടന്നു പോയി
മൗനത്തോട് മതിമറന്ന്
സംസാരിച്ചുകൊണ്ട്
ദു:ഖത്തിൻ്റെ മാറാപ്പും പേറി
അയാൾ നടക്കുന്നു
പിരിമുറുക്കങ്ങൾ പിണഞ്ഞ
വള്ളിപോലെ
നെറ്റിത്തടത്തിൽ തെളിഞ്ഞു
നിൽക്കുന്നു
വായനക്കാരാ,
മുന്നിലേക്കു വെച്ചുനീട്ടുന്ന
കവിതകളെക്കുറിച്ച് എന്തു
തോന്നുന്നു?
കവിതകള്ളത്തരമെന്നൊ?!
അതോ,നൊസ്സുകൊണ്ടുമെന
ഞ്ഞെടുത്ത മഴവില്ലെന്നോ
മറവിയുടെ നിഴൽ വീണ
വഴുക്കൻപാതയിലൂടെ
അവനവനെ തിരഞ്ഞുകൊണ്ടിരി
ക്കയാണെന്നോ?
മസ്തിഷ്ക്കത്തിളപ്പിൽ
നുരഞ്ഞു പൊന്തിയ ഒരു പുഴു
ചിന്തയുടെ പ്യൂപ്പയിൽനിന്നുണർന്ന്
വർണ്ണശലഭമാകുന്നുവെന്നോ?
വായനക്കാരാ,
ഒരു നിമിഷം നിൽക്കണേ
എത്ര ദുരിതത്തിലാണെങ്കിലും
സ്വന്തം ജീവിതത്തോളം
നല്ലൊരു കവിത
വായിച്ചിട്ടുണ്ടാവില്ല
നമ്മളൊരിക്കലും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ