വർഷങ്ങൾക്ക്മുമ്പ് :
പ്രാക്തനമായ ഒരുവാക്ക് വന്ന്
എൻ്റെ നാവിൽ തൊട്ടു
അവയോർത്ത്
ഉറക്കത്തിൽ ഉറുഞ്ചിക്കുടിച്ചു
തെളിഞ്ഞ് ചിരിച്ചു
പതുക്കെ കരഞ്ഞു
അകനാവ്ചുരന്ന് തൊണ്ണ്
കാട്ടി ആർത്തു വിളിച്ചപ്പോൾ
അച്ഛനുമമ്മയുമതിനൊരു
ഭാഷ്യംചമച്ചു
ആദ്യഭാഷയിൽ അവർ ആനന്ദിച്ചു
അവ ആവർത്തിച്ച് സന്തോഷിച്ചു
എന്നാൽ,
എന്നിലവയ്ക്ക് രൂപാന്തരം വന്നുകൊ
ണ്ടേയിരുന്നു
പിന്നെയവ തലച്ചോറിൽവെന്ത്
പാകമായി
പ്രാക്തനവാക്കുകൾ പുതുവാക്കായി
പാതിവാക്കുകൾ മുഴുവാക്കായി
ഇന്ന്,
അച്ഛനുമമ്മയുമില്ല
പുതുവാക്കുകൾ എന്നെവിട്ടുപോകുന്നു!
പ്രാക്തനകാല വാക്കുകൾ എന്നെ വന്നു
തൊടുന്നു!!
ഇതേതു ഭാഷയെന്ന് മക്കൾ പരസ്പരം
പിറുപിറുക്കുന്നു
പുതു വാക്കിന് പുരപ്പുറവും തപ്പിനോക്കി
വിയർക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ