ചിങ്ങം പിറന്നു ചിരിച്ചു നിന്നു
ദിക്കുകളൊക്കെ തെളിഞ്ഞുനിന്നു
ചിന്നിച്ചിതറും പുലരൊളിയിൽ
ചിത്രപദംഗങ്ങൾ വട്ടമിട്ടു
മുത്തശ്ശി മുല്ല ചിരിച്ചുനിന്നു
മഞ്ചാടിത്തുമ്പി പതുങ്ങിവന്നു
പഞ്ഞമാസത്തിൻ പതം മറന്ന്
മത്തപ്പു മഞ്ഞിൽ കുളിച്ചുനിന്നു
പിച്ചിയെ പിച്ചിയ പച്ചക്കിളി
പച്ചമേലാപ്പിലൊളിച്ചിരുന്നു
കിരുകിരേ കിങ്ങിണി പാട്ടു മൂളി
കരുമാടിവണ്ടു പറന്നു വന്നു
എന്തൊക്കെ വേണമീ,യോണനാ-
ളിൽ
പുത്തൻ പ്രതീക്ഷതൻ പ്രിയനാ-
ളിൽ
പുത്തനുടുപ്പും പുലിക്കളിയും
പുത്തരിപ്പായസക്കൂട്ടങ്ങളും
ഉണ്ണിതൻ കണ്ണിലെ മിന്നാമിന്നി
മങ്ങിപ്പൊലിയാതെ കാത്തിടേണം
മോലോത്തെ പാടത്ത് പണിയുമില്ല
കോന്തലക്കെട്ടിൽ പണവുമില്ല
എങ്ങനെ കാര്യം നിവർത്തിക്കേണ്ടു
കാതിൽ കാരീയ മൊഴിച്ചപോലെ
അരയിൽ ഞാൻ മുണ്ടു മുറുക്കിക്കെട്ടാം
കുഞ്ഞിൻ്റെ കാര്യമിതെന്തു ചെയ്യും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ