പൂച്ചകളെപ്പോലെയാണ് ഓർമ്മകൾ
സദാ സമയവും എല്ലായിടവും
ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കും.
ഊൺമേശയിൽ
യാത്രയിൽ
ഓഫീസിൽ
പലചരക്കുകടയിൽ
കിണറ്റിൻകരയിൽ
കട്ടിലിൽ
കയിൽക്കണകൊണ്ട് ചണ്ണയ്ക്കടിച്ചിട്ടും
മുളകുവെള്ളം കണ്ണിൽ തളിച്ചിട്ടും
എത്ര ചെവിക്കു പിടിച്ചു പുറത്താക്കിയിട്ടും
കാൽവണ്ണയിൽ മുട്ടിയുരുമി
വാലാട്ടി
എത്ര ശ്രമിച്ചിടും അകറ്റി നിർത്താൻ കഴിയുന്നില്ല
ഓർമ്മപ്പൂച്ചയെ .
ചാക്കിൽകെട്ടി നാലാളു കൈമാറി
നാലുകണ്ടം മറികടന്ന്
തിരിച്ചെത്താത്ത വിധം
കാട്ടിൽ കൊണ്ടുചെന്നാക്കിയിട്ടും
ആളെത്തുന്നതിനു മുന്നേയെത്തുന്നു -
ഓർമ്മപ്പൂച്ച.
രാത്രിയുടെയിരുട്ടിൽ തിളങ്ങിനിൽക്കുന്നു
രണ്ടു പച്ചക്കണ്ണുകൾ .
പെറ്റു കിടക്കുന്ന പൂച്ചയാണ് ഓർമ്മകൾ
കുടിപ്പാർപ്പിൻ്റെ കൂർത്ത നഖത്തിന്നുറപ്പോടെ
ഓരോ മുക്കിലും മൂലയിലും
ഞേറ്റിയെടുത്ത് മാറ്റിവെയ്ക്കുന്നു
ഓർമ്മക്കുഞ്ഞുങ്ങളെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ