വാനമാം ഘോരകാന്താരത്തിലൂടെ
കൊമ്പനാംകർക്കടം വീറോടെപായുന്നു
ചിന്നംവിളിനാലുദിക്കും മുഴങ്ങുന്നു
വാരുറ്റമസ്തകം കുത്തിവീണീടുന്നു
തിരിയാനിടയില്ല വന്യകുഞ്ജരമേ
മരണക്കുണ്ടിലേക്കു നീയെന്നെ,യാഴ്ത്തുന്നു
മനുഷ്യരോദനത്തിൽ നീയാർത്തുചിരിക്കുന്നു
നിരങ്കുശം ശരമാരി നിൻശരവ്യം
പുല്ലുമേഞ്ഞതെങ്കിലുമെൻ്റെ വാസഗൃഹം
പുല്ലുപോൽ വലിച്ചെറിഞ്ഞു നീ മദിക്കുന്നു
വപ്രി,യിതല്ലാതെന്തു വേണമെനിക്കിനി
ശിരസ്സിന്നുമേലെ തരസാ ആടുന്നൊരു അസി-
യീജീവിതം
പിടഞ്ഞുവീണിതാ മണ്ണിൽ കുഴിയാനപോൽ
മനുഷ്യജന്മങ്ങൾ
തുമ്പി നീട്ടിച്ചാടിപ്പിടിച്ചു മിന്നൽവേഗത്തിലെ-
ടുത്തെറിയുന്നു നീ
കോൾമയിർകൊള്ളുന്നു നീമൃഗമേ, രാക്ഷ -
സാകാരംപൂണ്ടു
കലിതുള്ളി,യീമണ്ണിനെ കോരിക്കുടിച്ചൂറ്റം -
കൊള്ളുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ