കുതിച്ചുപായുന്നു സമയം
കിതച്ചു പോകുന്നു ഹൃദയം
എത്ര ഒതുക്കിയിട്ടുമൊതുങ്ങാതെ
അവളവളെ
വാരിപ്പിടിച്ചെടുത്തോടുന്നു വേഗം
നിർത്താത്ത ബസിൻ്റെ പിന്നാലെ -
ഓടുന്ന
കണ്ണിനെ മടക്കിവിളിക്കാനേ കഴി-
യുന്നില്ല
കരയിൽ പിടിച്ചിട്ട മീനിനെപ്പോലുള്ള
മനസ്സിൻ്റെ പിടച്ചലൊതുക്കാനേ കഴി-
യുന്നില്ല
കാക്കക്കണ്ണാലെ ചില നോട്ടങ്ങളൊ-
രുഭാഗം
വാക്കിൻ്റെ മുന കൂർപ്പിക്കുന്നുണ്ട്
മറുഭാഗം
അരിതിളച്ചു തൂവുന്നുണ്ടവളുടെ
ഇടനെഞ്ചിൽ
എത്ര ഒളിപ്പിച്ചിട്ടുമുള്ളിലുള്ളതെല്ലാം
വെളിയിൽ കാട്ടുന്നുണ്ടാമുഖം
കുതിച്ചു പായുന്നു മനസ്സ്
കിതച്ചു പോകുന്നു ഹൃദയം
ബസുകാത്തു നിൽക്കുന്നുണ്ടി -
പ്പോഴു ,മാബസ് ഷെൽട്ടറിൽ
അവളുടെ വിയർത്ത ശരീരം മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ