കർക്കടക്കരിങ്കാറ് കൊഞ്ഞനം കുത്തുന്നു
കൂച്ചുവിലങ്ങിട്ട് കുടിലിലിരുത്തുന്നു
കൊറ്റിനിന്നെന്തുവകയെന്ന തേങ്ങലിൻ
കൊള്ളിയാൻ വന്നു കുത്തിനോവിക്കുന്നു
കടപുഴങ്ങുന്നു തരിവള കൈയ്കളിൽ
ഇത്തിരിമധുരം പകരാനുള്ള മോഹവും
ചത്ത മൃഗത്തിൻ ജഡംപോലെ മാനസം
ദു:ഖപ്രവാഹത്തിൽച്ചുഴന്നൊലിച്ചീടുന്നു
ആധിതന്നാഴക്കടലിൻ നടുവിലും
വ്യാധിതൻ വെളിച്ചപ്പാടിൻ്റെ മുന്നിലും
പെറ്റവയറിനെമുണ്ടാൽ മുറുക്കിയും
തിരയുന്നു പ്രതീക്ഷതൻ കച്ചിത്തുരുമ്പ്
ഒരുവേള ആഴത്തിലാണ്ടുപോകാം
ഒരുവേള കരപറ്റിത്തിരിച്ചുപോരാം
എന്നു നിനച്ചൊരാ ജീവിതകാല,മയവിറ-
ക്കുന്നച്ഛനോർമ്മകളാൽ
പേമാരിയല്ലിന്ന് പ്രളയമാണ്
എന്തുപേരിട്ടു വിളിച്ചിടും നാം!
സ്ത്രീധനം, കുഴൽപ്പണം, ലഹരിവസ്തു
പെൺവാണിഭങ്ങൾ, പിടിച്ചുപറി
എങ്കിലും, തുഴയുകനമ്മളു ,മീ കാലത്തിൻ
കടലിലെ കൊച്ചുവള്ളം
മറുകരതേടിത്തുഴഞ്ഞിടുക
മറിയാതെ മെല്ലേ തുഴഞ്ഞിടുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ