വന്നെത്തി വൃദ്ധസദനത്തിൽനിന്നുമാ
ശകടംതുടരേ ഹോണടിച്ചീടുന്നു
ചങ്ങാതിമാരവർ വേലിയിൽചാരീട്ട്
കണ്ണീര്കോന്തല തുമ്പാൽതുടച്ചും
കട്ടിലിൽ ഒട്ടിക്കിടക്കുന്നകെട്ടിയോൾ
കാര്യമറിയാതെ മേലോട്ടുനോക്കിയും.
വന്നെത്തുമോയെന്റെ പൊന്നോമന -
മക്കൾ
വേണ്ടെന്ന് തിണ്ണമേയവർചൊല്ലീടുമോ
ഒത്തിരിയൊത്തിരി പൊക്കത്തിലാമവർ
നാടിന്നഭിമാനമായോരു മക്കൾ
വന്നെത്തിനോക്കുവാൻ നേരമേയില്ലല്ലോ
അവരെഞാനോർക്കും ഏതേതുനേരവും
ഒത്തിരിക്കാലമീ ഒക്കത്തിരുന്നതിൻ
പാടുണ്ട് തഴമ്പിൻതിണർപ്പായെന്നിൽ
മക്കളെല്ലാരുമൊരുമകാത്തീടുവാൻ
ഓഹരിവെച്ചു സ്വത്തെല്ലാർക്കുമായെടോ
ആണായൊരുതരി മാത്രമല്ലേയെന്നോർത്ത്
അവനായിനൽകിയീ വീടുമൊത്തം
പണ്ടേയവനൊരു ബുദ്ധികുറഞ്ഞവൻ
കരുതുന്നഞാനല്ലൊ വിഡ്ഢിയാൻ
അച്ഛനു,മമ്മയ്ക്കും രണ്ടുസീറ്റല്ലോ
ഉറപ്പിച്ചുവൃദ്ധസദനത്തിലായ്
ബുദ്ധിമാൻമാത്രമോ സദ്ഗുണശീലൻ
അവനുപണിയാം ഫ്ലാറ്റിനിവേഗത്തിൽ
പട്ടണത്തിൽ മഹാസൗധത്തിൽ
വാഴുവോൻ അവനൊട്ടുമേയില്ലനേരം
തഞ്ചത്തിലെല്ലാമേ കൈവശമാക്കിലും
എന്റെ നെഞ്ചത്തിലവനല്ലൊയെന്നെന്നും
ഇല്ലഞാൻചൊല്ലില്ല മക്കളേക്കുറിച്ച്
നെഞ്ചകം ചുട്ടുനീറീടിലുംഒന്നുമേ
എങ്കിലും ആശിച്ചുപോകുന്നു ഉള്ളകം
അവസാന നാളുകൾ എണ്ണീടവേ
ഈ മണ്ണിൽ തന്നെയടിഞ്ഞുമണ്ണാകുവാൻ
വന്നെത്തുമോയെന്റെ പൊന്നോമനമക്കൾ
പോണ്ടെന്ന്തിണ്ണം പറയുമോഇന്നൊന്ന്
2021, ജൂലൈ 9, വെള്ളിയാഴ്‌ച
അവസാനനാളിൽ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ