കണ്ണീരിന്നരിയിട്ട് അച്ഛൻ
അനുഗ്രഹിച്ചു:
മകനേ, നിനക്കു നന്മ
പകലാറും മുമ്പ് നീ അകത്തോട്ടു
കയറുക
ഞാൻ പുറത്തേക്കും
ഇണയോടൊത്തു വാഴുക
ഇല്ലം നിറയ്ക്കുക
അവൾ സുഗന്ധം നിറയ്ക്കും
വസന്തം
ഹൃദയത്തോടു ചേർക്കുക
ചോർന്നു പോകാതെ നോക്കുക
കണ്ണീരിൻ്റെ ഒരുപ്പുകണം
നിൻ്റെ നെറുകയിൽ നിക്ഷേപിക്കുന്നു
അവസാനം വരെ ചിന്തയുടെ
ശല്കമായത് അവശേഷിപ്പിക്കുക
ഓർക്കുക അച്ഛനെന്ന മുള്ളിനെ
നെഞ്ചു പൊള്ളും നേരത്ത്
മുള്ളൊന്നു മുകരുക
പിടഞ്ഞു പോകുന്നുവെങ്കിൽ
പടിക്കു പുറത്തേക്കൊന്നു നോക്കുക
നീ നിൻ്റെ മകനെ നെഞ്ചോട് ചേർത്ത്
മാപ്പു പറയുക
പടികടക്കേണ്ടിവരില്ല നിനക്ക്
ഇണയെ പിരിയേണ്ടിവരില്ല
തുണയറ്റു പോകില്ല
കടിച്ചുകീറുന്ന ഓർമകൾ
മകനേ, നീ പടുത്തതെന്നറിയുക
പടിയിറങ്ങരുതിനിയൊരച്ഛനും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ