ഒരുവൾ സഹനത്താൽ ചായമടർന്ന-
തൊലിയുമായ്
മടുപ്പില്ലാത്ത അടുപ്പായെരിയുന്നു
ഒരുവൾ പാഞ്ഞടുക്കുന്ന വണ്ടിക്കു മുന്നേ
പാളം മുറിച്ചുകടന്ന്
അന്നത്തെ കൊറ്റിനു തിരക്കിട്ടു നടക്കുന്നു
ഒരുവൾ കൂരിരുട്ടിൽ മുനിഞ്ഞു കത്തുന്ന
സ്ട്രീറ്റ് ലൈറ്റിനു താഴെ
ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്നു
ഒരുവൾ ചിറകറ്റതിൻ ബാക്കിയുമായി
തെരുവിലേക്കു നടക്കുന്നു
ഒരുവൾ വീടും തലയിലേറ്റി ചന്തയിൽ
ഒരുവൾ കരയുന്ന കുഞ്ഞിന്
കഞ്ഞിയായ് തിള,യടുപ്പിൽ
ഒരുവൾ ആഴമുള്ള കിണറായ്നടുത്തളത്തിൽ
ഒരുവൾ ഇടവഴിയായ് പുറമ്പോക്കിൽ
ഒരുവൾ യന്ത്രത്തോക്കുമായ് നടുറോഡിൽ
ഒരുവൾ നിലാവിൻ ചിരിയുമായ്
പൂമുഖത്തിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ