അന്യവും, ബധിരവുമായ
വർത്തമാനകാലത്ത്
മുദ്രാവാക്യങ്ങളിൽ അഭയം തേടിയവരെ
എങ്ങനെയാണ് ഓർക്കാതിരിക്കുക
പഴുത്തിലകളെപ്പോലെ അവരരിഞ്ഞു തള്ളിയ
കബന്ധഭൂമിയിലൂടെ
ഒറ്റ ലക്ഷ്യത്തിലേക്ക് നടന്നു പോയവരെ
എങ്ങനെയാണ് മറക്കുക
മാഞ്ഞു പോയിട്ടില്ല വഴിത്താരയിലെ
കാലടിപ്പാടുകൾ
മറഞ്ഞു പോയിട്ടില്ല മൺമറഞ്ഞവരുടെ
ധീര സാഹസികത
ബോധത്തിൻ്റെ മരുഭൂമിയിലേക്ക്
ഓർമ്മയുടെ ചോരയോട്ടത്തെ ഒഴുക്കുക
തിരിഞ്ഞു നോക്കുക വഴിത്താരയിലെ
കാൽപ്പാടുകളെ
പലായനത്തിൻ്റെ സമുദ്ര സ്വരങ്ങളെ അറിയുക
അകലങ്ങളിലെ ക്രൂരതയുടെ അലറലുകളെ -
അറിയുക
നിറഞ്ഞ നിലവിളിയിലേക്ക്
നമുക്കു നൽകുവാൻ നമ്മുടെ കൈവശമുള്ള
രക്തസാക്ഷിത്വത്തെ മുറുകെ പിടിച്ച് മുന്നോട്ട്
പോവുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ