എഴുതുവാനെടുത്തു വെച്ചാലേ
കവിതയുടെ കളിയറിയൂ
ചിലത് അരിപ്പിറാവിനെ പോലെ
യാണ്
കുറുകിക്കൊണ്ടിരിക്കും
കൊത്തിപ്പെറുക്കുമ്പോഴും
ശ്രദ്ധയിരുപുറവുമായിരിക്കും.
ചിലത് ആട്ടിൻകുട്ടിയെ പോലെ
കാണുന്ന പച്ചപ്പിലെല്ലാം ഒന്ന് കടിച്ച്
നോക്കും
പിന്നെ ഓടിയകലും.
ചിലത് പട്ടിക്കുട്ടിയെപോലെയും
പുറത്തേക്കിറങ്ങിയാൽ മുട്ടിയുരുമി
വിടാതെ പിറകേ നടക്കും
എത്ര ആട്ടിയോടിച്ചാലും ഒട്ടുനേരം
കഴിഞ്ഞ് പിന്നെയും
പടിക്കകത്തെങ്കിൽ പുറത്ത് നിന്ന്
വാലാട്ടുന്നതല്ലാതെ
അകത്തേക്ക് കടക്കില്ല.
മറ്റു ചിലതുണ്ട് കുറുഞ്ഞി പൂച്ചയെ
പ്പോലെ
മുട്ടിയുരുമി,നടക്കാൻ വിടാതെ,
മടിയിൽ ചാടിക്കയറി
പുതപ്പിനുള്ളിൽ നുഴഞ്ഞു കയറി
ചേർന്നു കിടന്ന് ചൂടു പറ്റി.
ഇങ്ങനെയൊക്കെയാണെങ്കിലും
കവിതയൊന്ന് കറങ്ങി നടക്കുന്നത്
മനസ്സിനൊരു സുഖം തന്നെയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ