സങ്കടം നിറഞ്ഞ കണ്ണുകളുള്ള
കുട്ടിയാണ് മഴ
മഴക്കുഞ്ഞെത്തുംമുമ്പേ
കരിയിലക്കറുപ്പുകൾ
കിഴങ്ങുകൾ
പഴങ്ങൾ
അരിമണികൾ
തിന്നു തീർത്തു ഉറുമ്പുകൾ
ഉറുമ്പുകൾ വരച്ചവ
മഴമായ്ച്ചു കളഞ്ഞു
പാറകളെ
പായലുകളെ
വഴുക്കാക്കി വാ പൊത്തി -
കാത്തിരുന്നു
ഓടി പോകുന്നവർക്ക്
പിന്നാലെ ഓടി
മുന്നിൽ കയറി നിന്നു
പുഴയിലേക്ക് ചാടിയിറങ്ങി
കുളു കുളു ശബ്ദം കലർത്തി
ഇമ്പമുള്ള പാട്ടാക്കി
ഇടറുന്ന കാലുകളും
വിറയ്ക്കുന്ന ശരീരവുമായ്
പാറപ്പുറത്ത് പൊത്തിപ്പിടിച്ച് -
കയറുന്ന ഉറുമ്പിനെ
താഴേക്ക് തള്ളി കൈകൊട്ടിചിരിച്ചു
കൈയിൽ കിട്ടിയ
മരച്ചില്ല ഒടിച്ചെടുത്ത്
തുള്ളിച്ചാടി ചോടുവെച്ചു
കളി തുടങ്ങി
എങ്കിലും;
മനസ്സറിഞ്ഞ് അവൾക്കൊന്ന് -
ചിരിതൂകാനാവില്ല
ഒരു സങ്കടധാര ജന്മം മുതലേ -
അവളിൽ ഉടലെടുത്തിരിക്കുന്നു
നോക്കു ,
അവളുടെ ചലനങ്ങളോരോന്നും
സങ്കടത്തെയല്ലാതെ
മറ്റെന്താണ് അടയാളപ്പെടുത്തുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ