ഓമനത്തുമ്പിയായ് പാറിവന്നെത്തുന്നു
ഓണത്തിൻ നാളിലെന്നോർമ്മകളും
പുലരി പൂവട്ടിയുമായ്ത്തൊട്ടുണർത്തുന്നു
പൂക്കൾ ചമഞ്ഞിരിക്കുന്നു
ഞെട്ടറ്റസ്മൃതികളെ ശേഖരിക്കുന്നു ഞാൻ
മുത്തശ്ശിമാവിൻ്റെ ചോട്ടിൽ
ഊഞ്ഞാലിലാടി ഞാൻ ആഴത്തിൽ തൊട്ടൊരാ
കുഞ്ഞുകാലത്തിലേ,യോണം
വല്ലംനിറ, യില്ലംനിറ പൂവേ പൊലിപൊലി
പാടിക്കളിച്ചൊരാക്കാലം
പുത്തനുടുപ്പിട്ട് പൂപ്പന്തുമായന്ന്
പാടത്തിലുള്ള കളിയും
പുന്നെൽ കതിർക്കറ്റ പൂജയ്ക്കു വെച്ചുള്ള
പുലരിത്തുടുപ്പിൻ സുഗന്ധം
പപ്പടം, പായസം, പഴവുമായ്ച്ചേർന്നുള്ള
പുത്തരിച്ചോറിൻ രുചിയും
ബാലകരെല്ലാരും മേളമായ്ക്കാടുകൾ, -
മേടുകൾ ചുറ്റി നടപ്പും
എന്തൊരുമോദങ്ങൾ എന്തെന്തു സ്നേഹങ്ങൾ
എന്തെന്തു വർണ്ണപ്പുലരികൾ.
ഇന്നും;
ഓമനത്തുമ്പിയായ് പാറിവന്നെത്തന്നു
ഓണത്തിൻ നാളിലീ ഓർമ്മകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ