വിത്തിൽ നിന്നും വിളിയുയരുന്നു
വിത്തമെന്തെന്ന് ഞാനറിയുന്നു
പിന്നിട്ടവഴികളുടെ ശിഥില,മോർമ്മകൾ
ശിലാശില്പമായെന്നിലുണരുന്നു
വഴിയിലച്ഛൻ കുഴിച്ചുവെച്ചൊരു
കിഴിയിൽനിന്നും മുളയുണരുന്നു
വിത്തിൽ നിന്നും വിളിയുയരുന്നു
വിത്തമെന്തെന്ന് ഞാനറിയുന്നു.
പടവുകൾകെട്ടി പടുത്തതൊക്കെയും
പൊന്നുകായ്ക്കും പൊന്നാര്യൻ പാടം
വേലികെട്ടി വേർതിരിച്ചതൊക്കെയും
കൂട്ടമായ്നിന്ന വേപ്പുകാടുകൾ
കുമുത്പൂത്തുള്ള സുഗന്ധമില്ലിന്ന്
തണുത്ത തണലിന്റെ ഉങ്ങുമില്ലിന്ന്
തളിരിടുംപച്ച തഴപ്പുമില്ലിന്ന്
മരതകപച്ച കതിരു,മില്ലിന്ന്
പാണൻപാടിയ പാട്ടോപിഴച്ചെന്ന്
പാട്ടുപാടുന്ന പുതുപാട്ടുകാരിന്ന്
പൂമരങ്ങളോ,യില്ലയിന്നെങ്ങും
പുരചുട്ടുചുരമാന്തുന്ന പൂരപ്പാട്ടെങ്ങും.
വിത്തിൽനിന്നും വിളിയുയരുന്നു
അച്ഛനെന്റെ നെഞ്ചിൽതൊടുന്നു
വിത്തമെന്തെന്നു ഞാനറിയുന്നു
അച്ഛനെന്നെ മുമ്പേ നടത്തുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ