തളിരില താളം കൊട്ടിപ്പാടി സൂര്യനെയുണർത്തീടാൻ
മധുരമനോജ്ഞമഞ്ഞല ചാർത്തി
കിളിയെയുണർത്തീടാൻ
നെറുകയിൽ പൂങ്കുല ചൂടി ചേലിൽ
പുലരിയെയുണർത്തീടാൻ
തളിരിൽ കുളിരും പൂന്തേൻ ചൂടി
ശലഭച്ചിറകാവാൻ
മരങ്ങളെവിടെ മരങ്ങളെവിടെ
മാളോരെ ചൊല്ലൂ?!.
മാമല മേലേ കയറി പോകും മഴയെ
വിളിച്ചീടാൻ
വാനിൽ ചേക്കകൾ തേടി നടക്കും
പറവയെ വിളിച്ചീടാൽ
പൊന്നുവിളയും നാടായീടാൻ
മണ്ണൊരുക്കാനായ്
മരങ്ങളെവിടെ മരങ്ങളെവിടെ
മാളോരെ ചൊല്ലൂ?!.
വെള്ളമെന്നും മണ്ണിലൂറി
മനം നിറച്ചീടാൻ
മഴ നിന്നാലും മരങ്ങൾ പെയ്ത്
മണ്ണ് നനച്ചീടാൻ
വരൾച്ചയെന്നൊരു മാറാവ്യാധി
ആട്ടിയകറ്റീടാൻ
മരങ്ങളെവിടെ മരങ്ങളെവിടെ
മാളോരെ ചൊല്ലൂ?!.
മരങ്ങളിനിയും മുറിച്ചുമാറ്റില്ലെന്നു -
രചെയ്തീട്ടൂ
മനസ്സിനുള്ളിലെ ഖഡ്ഗ,മൂരി വലി-
ച്ചെറിഞ്ഞീടൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ